ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു. മെയ് 23 വരെ നീണ്ടുനിൽക്കുന്ന ഈ അറിവുത്സവത്തിൽ 37 രാജ്യങ്ങളിൽ നിന്നുള്ള 520 പ്രസാധകരാണ് അണിനിരക്കുന്നത്. പതിനെട്ടര ലക്ഷത്തിലധികം പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുള്ള മേളയിൽ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഖത്തറി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള "ദിസ് ഈസ് ഖത്തർ" (This Is Qatar) എന്ന പ്രത്യേക പുസ്തക പദ്ധതിക്കും തുടക്കം കുറിച്ചു. 1972-ൽ ആരംഭിച്ച ഈ പുസ്തകമേള നിലവിൽ മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സാഹിത്യ പ്രദർശനങ്ങളിലൊന്നാണ്.
വെറുമൊരു പുസ്തക പ്രദർശനം എന്നതിലുപരി വിപുലമായ സാംസ്കാരിക പരിപാടികളാണ് ഇത്തവണ മേളയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. നിരവധി പാനൽ ചർച്ചകൾ, ശില്പശാലകൾ, സെമിനാറുകൾ എന്നിവയ്ക്ക് പുറമെ വായനക്കാർക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പ്രത്യേക 'റീഡിംഗ് ഗൈഡ്' സെഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ വായനയിലേക്ക് ആകർഷിക്കുന്നതിനായി തയ്യാറാക്കിയ 'ദോഹ ചിൽഡ്രൻസ് സോൺ', വിദ്യാലയങ്ങൾ സന്ദർശിച്ച് വായന പ്രോത്സാഹിപ്പിക്കുന്ന മൊബൈൽ ലൈബ്രറി ബസ് എന്നിവയാണ് ഇത്തവണത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയുമാണ് മേളയിലെ സന്ദർശന സമയം.